ഇനി ഫ്രണ്ടും ഫ്രണ്ടും തെറ്റുമോ ?

ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് എക്സ് വിവാദവും ഉയര്‍ന്നുവരുന്നത്...
ന്യൂഡെൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ശതകോടീശ്വരൻ ഇലോൺ മസ്കും തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ മസ്കിന്റെ പുതിയ നീക്കം ഇന്ത്യക്കെതിരെയോ ? ട്രമ്പുമായി അടുത്തുനിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കുന്ന സ്റ്റേറ്റ്മെന്റുമായി മസ്ക് രംഗത്തു വന്നിരിക്കുകയാണ്. ജൂലൈ മൂന്നിന് മാത്രം ഇന്ത്യാഗവൺമെന്റ് 2355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനോട് ആവശ്യപ്പെട്ടു എന്നാണ് മസ്കിന്റെ വാദം. വാര്‍ത്താഏജൻസിയായ റോയിറ്റേഴ്സിന്റെ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ ഇതിൽപ്പെടുമെന്നും മസ്ക് അവകാശപ്പെടുന്നു.
ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് എക്സ് വിവാദവും ഉയര്‍ന്നുവരുന്നത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ബി.ജെ.പി. വൃത്തങ്ങൾ ആരോപിക്കുന്നത്. ജൂലൈ മൂന്നിന് ഒരു അക്കൗണ്ടുപോലും ബ്ലോക്ക് ചെയ്യാൻ ഇന്ത്യാഗവൺമെന്റ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ബി.ജെ.പി. ക്യാമ്പിന്റെ വാദം. ട്രമ്പ്-മസ്ക് സമവാക്യങ്ങൾ തെറ്റിയസാഹചര്യത്തിൽ നടക്കുന്ന അന്താരാഷ്ട്രഗൂഢാലോചനകളാണ് ഇപ്പോൾ പുറത്തുവരുന്ന വിവാദങ്ങൾക്ക് ആധാരമെന്നും ഇതിന് പിന്നിൽ പ്രതിപക്ഷത്തെ പ്രമുഖരുടെ പങ്ക് ഇതിൽ സംശയിക്കുന്നതായും അവര്‍ പറയുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഇന്ത്യ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മോദി സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലിൽ നിര്‍ത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നെന്ന വാദം ശക്തമാക്കുന്ന പുതിയ സംഭവങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത്.
Photo Courtesy - Google










